Tuesday, November 29, 2016

286. ഖു൪ആ൯സന്ദേശപാഠങ്ങൾ അൽകാഫിറൂൻ (6) 29-11-16.


ലഭ്യമായ സ്വാതന്ത്ര്യം  ഉപയോഗപ്പെടുത്തി ഏകദൈവ വിശ്വാസിയുമാകാം ബഹുദൈവ വിശ്വാസിയുമാകാം. പക്ഷേ, ഇരുകൂട്ടരുടെയും വഴി ഒന്നാവുക സാധ്യമല്ല-ആരാധനാ രീതികളും ജീവിത ഇടപാടുകളും യോജിച്ച് പോവുക സാധ്യമേയല്ല. നിങ്ങൾക്ക് നിങ്ങളുടെ വഴി, എനിക്ക് എന്റെ വഴി.നിങ്ങൾക്ക് കളങ്കമാർന്ന കുഫ്റിന്റെ വഴി, എനിക്ക് സംശുദ്ധമായ തൌഹീദിന്റെ വഴി....... ഞാൻ പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞു   ഇനി നിന്റെ ഇഷ്ടം പോലെ.... തുടർന്ന് സംഭവിക്കുന്ന വരും വരായ്കകൾക്ക് ഞാൻ ഉത്തരവാദിയല്ല എന്ന് പറയുകയാണ് അവസാന വാചകത്തിലൂടെ.

വഴികൾ അനവധിയില്ല-രണ്ടെണ്ണമേയുള്ളൂ.ഒന്ന് സത്യത്തിന്റെ മേൽ ഉയർത്തപ്പെട്ട ജീവിതരീതി മറ്റൊന്ന് അസത്യത്തിന്റെ മേൽ  പടുത്തുയർത്തപ്പെട്ട ജീവിതരീതി. തമ്മിലുള്ള തർക്കത്തിന്റെ മർമ്മം ദൈവവിശ്വാസവുമായും അത് പകർന്ന് നല്കുന്ന ജീവിതരീതിയുമായും ബന്ധപ്പെട്ടാണ്. അവ ഉരുത്തിരിക്കുന്ന ജീവിതരീതിയാണ് യഥാർത്ഥ പ്രശ്നവും.

ഏതെല്ലാം മതവിഭാഗങ്ങളും മതമില്ലാത്തവരുമിവിടെയുണ്ടെങ്കിലും ഇസ്ലാമല്ലാത്ത എല്ലാ മതാനുയായികളും ഒരേ മതക്കാരാണ്. അവരുടെയൊക്കെ അടിയാധാരം ഒന്ന് തന്നെയാണ്. അത് കൊണ്ട് ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള സമീപനത്തിലും സാമ്യത പുലർത്തുന്നവരാണ് അവർ.
=====================
By k s sulaiman ernakulam
9447372001.
=====================

Saturday, November 26, 2016

285. ഖു൪ആ൯സന്ദേശപാഠങ്ങൾ അൽകാഫിറൂൻ (2-5) 25-11-16.


സുഹൃത്തെ,
കാഫിറുകളുടെ ദൈവം എന്നും എല്ലായിടത്തും ഒരുപോലെയല്ല. വ്യക്തി, സമൂഹം, രാജ്യം, കാലം ഇവ മാറുന്നതിനനുസരിച്ച് ദൈവങ്ങളും മാറ്റങ്ങൾക്ക് വിധേയമാകുന്നു. ഇന്നലെ വരെയില്ലാത്ത ദൈവങ്ങൾ ഇന്ന് പുതുതായി ഉടലെടുക്കുകയും അവരോധിക്കപ്പെടുകയും ചെയ്യുന്നു. നാളെയും പുതിയത് ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും.

സഹോദരാ, എനിക്ക് താങ്കളോട് പറയാനുള്ളത് ഇതാണ്. പ്രപഞ്ച സൃഷ്ടാവ് ഉദ്ധേശിച്ചിരുന്നുവെങ്കിൽ മനുഷ്യ കുലത്തെയൊന്നാകെ ഏകദൈവ വിശ്വാസികളായിത്തന്നെ സൃഷ്ടിക്കുമായിരുന്നു.
പക്ഷേ, ദൈവം തമ്പുരാൻ  ഒരു പരീക്ഷണമെന്ന നിലയിൽ ആ മേഖലയിൽ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം അനുവദിച്ച് കൊണ്ടാണ് മനുഷ്യനെ സൃഷ്ടിച്ചിട്ടുള്ളത്.

ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഏകദെെവത്വമോ ബഹുദൈവത്വമോ എനിക്കും താങ്കൾക്കും തെരഞ്ഞെടുക്കാം.
അതിന്റെ മേലെ നിയന്ത്രണം ഏർപ്പെടുത്താനോ ബലാൽക്കാര നടപടികൾ സ്വീകരിക്കാനോ ഒരു സൃഷ്ടിക്കും അധികാരമില്ല.
അതേ സമയം പരസ്പര ബോധവൽക്കരണത്തിലൂടെയും ആശയക്കൈമാറ്റങ്ങളിലൂടെയും മനസ്സുകളെ  ബോധ്യപ്പെടുത്താനും മാറ്റങ്ങൾക്ക് വിധേയമാക്കാനും
ജീവിക്കുന്ന ചുറ്റുപാട് അനുവദിക്കുന്ന സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിശ്രമിക്കാവുന്നതുമാണ്.

Friday, November 25, 2016

284. ഖു൪ആ൯സന്ദേശപാഠങ്ങൾ അൽകാഫിറൂൻ (2-5) 25-11-16.

സുഹൃത്തെ,
ഞാൻ മനസ്സിലാക്കുന്ന ദൈവം ഈ പ്രപഞ്ചത്തെ സംവിധാനിക്കുക മാത്രമല്ല ചെയ്തത്. അനുനിമിഷം അതിനെ ചലിപ്പിച്ച് കൊണ്ടിരിക്കുന്നു. അവന്റെ വിധി തീരുമാനങ്ങളാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അവനാകട്ടെ സകലവിധ ന്യൂനതകൾക്കും ദൌർബ്ബല്യങ്ങൾക്കും അതീതനാണ്. അസദൃശനാണ്. നിരാകാരനാണ്. അതുല്യനാണ്. അരൂപനാണ്. ഒരു കൂട്ടാളിയോ സഹായിയോ പങ്ക്കാരനോ ആവശ്യമില്ലാത്തവൻ. ഏതെങ്കിലും വർഗ്ഗത്തോടോ വംശത്തോടോ പ്രത്യേക ബന്ധങ്ങളൊന്നുമില്ലാത്തവൻ.
അന്നദാതാവ്, പരിപാലകൻ,  നിരീക്ഷകൻ എന്നീ നിലകളിലെല്ലാം തന്റെ മുഴുവൻ സൃഷ്ടികളോടും നിരന്തര ബന്ധമുള്ളവനുമാണവൻ.അവരുടെ പ്രാർത്ഥന കേൾക്കുകയും യഥാർഹം ഉത്തരം നല്കുകയും ചെയ്യുന്നവനാണവൻ.

മാത്രമല്ല, ജനന മരണങ്ങളുടെയും ഉപകാര ഉപദ്രവങ്ങളുടെയും സൌഭാഗ്യ നിർഭാഗ്യങ്ങളുടെയും ഏക ഉടമസ്ഥനും അവൻ തന്നെ. കൂടാതെ സൃഷ്ടികൾക്ക് അർഹമായ മാർഗ്ഗദർശനം നല്കുന്നുണ്ടവൻ. അവൻ മനുഷ്യർക്ക് പ്രവാചകന്മാർ വഴി നിയമനിർദ്ധേശങ്ങൾ നല്കുന്നു. അവ പൂർണ്ണമായി അനുസരിക്കുകയാണ് നാം ചെയ്യേണ്ടത്. വെറും ആരാധനകൾ അർപ്പിച്ചാൽ മാത്രം പോരാ....ജീവിതമപ്പാടെ അവന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് വിധേയമാക്കണം.

മരണാനന്തരവും നമുക്ക് ജീവിതമുണ്ടെന്നും അവിടെ ഇവിടുത്തെ ജീവിതത്തെ കുറിച്ച് അന്വേഷണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്കുകയും ചെയ്തിട്ടുണ്ട്.
ഈയൊരവസ്ഥയിൽ മേൽ പറയപ്പെട്ട ഗുണഗണങ്ങളുടെ ഉടമയായ ഏകനായ ദൈവത്തിന് ഏത് തരത്തിലായാലും പങ്കാളിയെ കരുതുന്ന  ഒരുവിധ അനുഷ്ഠാനവും ജീവിത രീതിയും എന്നിൽ സംഭവിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധാലുവായിരിക്കും
                       (തുടരും).
=====================
By k s sulaiman ernakulam
9447372001
=====================

Thursday, November 24, 2016

283. ഖു൪ആ൯സന്ദേശപാഠങ്ങൾ അൽകാഫിറൂൻ (2-5) 23-11-16.


സത്യ നിഷേധം അടിത്തറയായി സ്വീകരിച്ച, അതിനനുസൃതമായി ജീവിതം നയിക്കുന്ന സുഹൃത്തുക്കളോടും സഹോദരങ്ങളോടും വിശ്വാസി സമൂഹം സ്നേഹപൂർവ്വം പറയേണ്ടതും വിമോചനം നേടേണ്ടതുമായ കാര്യങ്ങളാണ് ഈ വചനങ്ങൾ വ്യക്തമാക്കുന്നത്. പ്രവാചകൻ അഭിമുഖീകരിച്ച അഡ്ജസ്റ്റ്മെൻറിന് വേണ്ടിയുള്ള നിർദ്ധേശം നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെങ്കിലും ബഹുസ്വര സമൂഹത്തിൽ കൂടിക്കലർന്ന് ജീവിക്കുന്നവരെന്ന നിലയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നതും സാധ്യതയുള്ളതുമായ കാര്യങ്ങളാണ് ഇവ.

സുഹൃത്തെ, താങ്കൾ ദൈവമുണ്ടെന്നംഗീകരിക്കുന്നതോടൊപ്പം തന്നെ തങ്ങളുടെ കാര്യ സാധ്യത്തിനുതകുമെന്ന് കരുതി അനേകരെ ദൈവങ്ങളായി വാഴിക്കുകയും പൂജാ വഴിപാട് നേർച്ചാ നിവേദ്യങ്ങളിലൂടെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. അതിൽ പിതാവായ ദൈവമുണ്ട്. കുടുംബങ്ങളുള്ള ദൈവമുണ്ട്.. വിശ്രമിക്കുന്ന ദൈവമുണ്ട്,ചില സവിശേഷ വംശങ്ങൾക്ക് മാത്രമായ ദൈവമുണ്ട്, ആദികാരണം മാത്രമായ ദൈവമുണ്ട്, സൃഷ്ടിപ്പിനൊരു ദൈവം, നിലനിർത്താൻ മറ്റൊരു ദൈവം, സംഹരിക്കാൻ വേറൊന്ന്..., മൃഗ ദൈവങ്ങൾ, സൂര്യദേവൻ, ഭൂമിദേവി......... ഇങ്ങനെ അനവധി ദൈവങ്ങൾ. അവയ്ക്കൊക്കെയും വെവ്വേറെ വഴിപാടുകൾ, പുജാദി കർമ്മങ്ങൾ.... അവ രൂപപ്പെടുത്തുന്ന കുഴ മറിഞ്ഞ ജീവിത സംസ്കാരങ്ങൾ.

ഇങ്ങനെ  നിങ്ങളും നിങ്ങളുടെ മുൻഗാമികളും ദൈവങ്ങളായി സ്വീകരിച്ച് പൂജാവഴിപാടുകൾ അർപ്പിച്ച് കൊണ്ടിരിക്കുന്നവയുടെ മുമ്പിൽ നമിക്കാനും കുനിയാനും അത് വഴി രൂപപ്പെടുന്ന ജീവിത സംസ്കാരത്തിന് വിധേയപ്പെടാനും യഥാർത്ഥ ദൈവത്തെ വിശ്വസിക്കുകയും അംഗീകരിക്കുകയും വിധേയപ്പെടുകയും ചെയ്യുന്നവനെന്ന നിലയിൽ എനിക്ക് സാധ്യമല്ല. ഞാൻ ചെയ്യുകയില്ല. എന്നാലിത് സാധാരണ സാഹചര്യങ്ങളിൽ  നാം തമ്മിലെ മാനുഷിക പരിഗണനകളും ബന്ധങ്ങളും പുലർത്തിപ്പോരുന്നതിന്ന് വിഘാതമാവുകയുമില്ല.
                           (തുടരും).